
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വൈകാതെ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞത് രാജ്യത്തെ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ വില കുറച്ചേക്കുമെന്നാണ് സൂചന. അസംസ്‌കൃത എണ്ണവില നിലവിലെ നിരക്കില്‍ തുടരുകയാണെങ്കില്‍, അടുത്ത 7 മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയിലെ നഷ്ടം പൂര്‍ണമായും ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും.
പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി ഉണ്ടായ നഷ്ടത്തിന് ശേഷമാണ് എണ്ണക്കമ്പനികള്‍ ഈ നേട്ടത്തിലേക്ക് എത്തുന്നതെങ്കിലും, ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയില്‍ കമ്പനികള്‍ ഇപ്പോഴും 500 രൂപയോളം നഷ്ടം നേരിടുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിട്ടുണ്ട്. നിലവില്‍ യുദ്ധത്തിന് മുന്‍പുള്ള നിരക്കുകളിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 72 ഡോളറിലേക്കും, ഇന്ത്യന്‍ ക്രൂഡ് ബാസ്‌കറ്റ് വില ബാരലിന് 67-68 ഡോളറിലേക്കും താഴ്ന്നു.
മെയ് 15ന് ശേഷം ഇന്ത്യയില്‍ ഇന്ധനവിലയില്‍ ലിറ്ററിന് 7.5 രൂപയോളം വര്‍ധനയുണ്ടായിട്ടുണ്ട്. പൊതുമേഖലാ കമ്പനികളായ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവ പെട്രോള്‍, ഡീസല്‍, സബ്സിഡിയുള്ള എല്‍പിജി എന്നിവയുടെ വില്‍പ്പനയിലൂടെ മാത്രം 74,781 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ നേരിട്ടത്. എണ്ണവില ബാരലിന് 75 ഡോളറിന് താഴെ തുടരുകയാണെങ്കില്‍, അടുത്ത 6 മുതല്‍ 12 മാസങ്ങള്‍ക്കുള്ളില്‍ എണ്ണക്കമ്പനികള്‍ക്ക് ഈ പഴയ നഷ്ടം നികത്താനാകും.
സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള ഒപെക് പ്ലസ് സഖ്യം ഓഗസ്റ്റ് മുതല്‍ പ്രതിദിനം 1,88,000 ബാരല്‍ എണ്ണ അധികമായി ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ച ശേഷമുള്ള അഞ്ചാമത്തെ തുടര്‍ച്ചയായ പ്രതിമാസ വര്‍ധനയാണിത്. ആഗോള വിപണിയില്‍ എണ്ണ വിതരണം കൂട്ടുന്നത് വില വീണ്ടും കുറയാന്‍ കാരണമാകും. എണ്ണ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാണ്. ഇത് രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനും ഇന്ത്യയുടെ തന്ത്രപ്രധാനമായ പെട്രോളിയം കരുതല്‍ ശേഖരം പുനഃസ്ഥാപിക്കാനും സഹായിക്കും.
വില കുറയ്ക്കുന്നതിന് മറ്റൊരു കാരണമായി വിലയിരുത്തപ്പെടുന്നത് 20-ാം തീയതി നടക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനമാണ്. എണ്ണ വില ഉയര്‍ന്നു നില്‍ക്കുന്നതില്‍ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യവും കൂടി മുന്നില്‍ക്കണ്ട്, അതിനുമുമ്പ് തന്നെ എണ്ണവില കുറയ്ക്കാനുള്ള സാധ്യതയുണ്ട് എന്ന സൂചനയാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി ജോയിൻ ചെയ്യുക എസ് ന്യൂസ്
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia
ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/
യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908
