
സംസ്ഥാനത്ത് അനധികൃതമായി രൂപമാറ്റം വരുത്തിയ മിനിവാനുകൾ വ്യാപകമായിട്ടും കേരള മോട്ടർ വാഹന വകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ബ്രേക്ക് തകരാറിനെക്കുറിച്ച് ഡ്രൈവർമാർ നിരന്തരം പരാതിപ്പെടുന്ന പഴയ മോഡൽ വാഹനങ്ങളിലാണ് ഇത്തരം നിയമവിരുദ്ധ മാറ്റങ്ങൾ കൂടുതലായി കാണപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൊടുംവളവുകളിൽ വാഹനനിയന്ത്രണം നഷ്ടമാകാനുള്ള പ്രധാന കാരണമായി ഇത്തരം അനധികൃത കൂട്ടിച്ചേർക്കലുകളെയാണ് റോഡ് സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. റൂഫ് ടോപ് എസി, ലഗേജ് കാരിയർ, അലങ്കാര മേൽക്കൂര, അധിക ലൈറ്റുകൾ, ശബ്ദ സംവിധാനങ്ങൾ എന്നിവ വാഹനത്തിന്റെ മുകളിലെ ഭാരം വർധിപ്പിക്കുന്നു. ഇതോടൊപ്പം വശങ്ങളിൽ ഭാരമേറിയ ഗ്ലാസുകൾ ഘടിപ്പിക്കുന്നതും അകത്ത് ഹാർഡ് വുഡ് ഉപയോഗിച്ച് ഇന്റീരിയർ ഒരുക്കുന്നതും വാഹനത്തിന്റെ ബാലൻസ് തകർക്കുന്ന ഘടകങ്ങളാണ്.
ചില വാഹനങ്ങളിൽ മേൽക്കൂര പൊളിച്ച് ഉയരം കൂട്ടുന്നതും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മാറ്റങ്ങൾ വളവുകളിൽ നിയന്ത്രണം നഷ്ടമാകാൻ ഇടയാക്കുന്നു. കൂടാതെ സസ്പെൻഷൻ, സ്റ്റിയറിംഗ്, ബ്രേക്ക് സംവിധാനങ്ങൾക്ക് താങ്ങാനാകാത്ത അധികഭാരം സൃഷ്ടിക്കുന്നതായും വിലയിരുത്തൽ.
ഭാരപരിശോധനകൾ കൃത്യമായി നടത്താത്ത സാഹചര്യത്തിൽ ഇത്തരം ക്രമക്കേടുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നും, ഘടനാപരമായ മാറ്റങ്ങൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ സംസ്ഥാനത്ത് പര്യാപ്തമല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
1990-ൽ അംഗീകാരം നേടിയതും സുരക്ഷാ മാനദണ്ഡങ്ങൾ കുറഞ്ഞതുമായ മോഡലുകളിലാണ് ഇത്തരം മാറ്റങ്ങൾ കൂടുതലായി നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കമ്പനി നിർദേശിച്ച രീതിയിൽ പരിപാലിക്കുന്ന വാഹനങ്ങൾക്ക് മികച്ച നിയന്ത്രണം ലഭിക്കുന്നുവെന്ന് ഡ്രൈവർമാർ പറയുന്നു.
ടൂറിസ്റ്റ് ബസുകളിൽ അനധികൃത മോടിപിടിപ്പിക്കൽ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തിയിരുന്നുവെങ്കിലും, ഇതുവരെ മിനിവാനുകളിലേക്കുള്ള പരിശോധനകൾ ആരംഭിച്ചിട്ടില്ല.
